Sunday, September 14, 2014

നെഹ്രുമാരും ഗാന്ധിമാരും-ഒരു ഇന്‍ഡ്യന്‍ രാജപരമ്പര


താരിഖ് അലിയുടെ പുസ്തകം-The Nehrus and the Gandhis, an Indian Dyansty-ശരിക്കും ഒരു വായനാനുഭവം തന്നെ ആയിരുന്നു. 95 വര്‍ഷത്തെ (1889-1984) കുടുംബചരിത്രം ഇന്‍ഡ്യാചരിത്രവും കൂടി ആയിത്തീര്‍ന്ന കഥ. ഒരു ചരിത്രപുസ്തകത്തിലും കാണാനിടയില്ലാത്ത, വളരെ രസകരവും ദുഃഖകരവുമായ വിവിധ സംഭവങ്ങള്‍. ആഖ്യാനം സത്യസന്ധവും പക്ഷം പിടിക്കാത്തതുമാണെന്നാണ് എന്റെ വിലയിരുത്തല്‍.

എത്ര പേരുടെ എത്ര നാളത്തെ യാതനയാണ് , ജീവിതവും സൗഭാഗ്യവും ഹോമിക്കലാണ് നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില എന്നത് ഒരിക്കല്‍ കൂടി ഓര്‍ക്കലായിരുന്നു ഈ വായന. കമലാ നെഹ്രു, , ഫിറോസ് ഗാന്ധി, വി.കെ.കൃഷ്ണമേനോന്‍ തുടങ്ങിയവരുടെ തിളക്കമാര്‍ന്ന വ്യക്തിത്വത്തെപ്പറ്റി കൂടുതല്‍ അറിയാനും അവരോട് ആരാധന തന്നെ തോന്നാനും ഇടയാക്കി ഈ പുസ്തകം.

ഗാന്ധിജിയെപ്പറ്റി 'കുറുക്കന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ആദ്യം ലേശം വൈക്ലബ്യമുണ്ടാക്കിയെന്നു പറയാതെ വയ്യ. പക്ഷേ തുടര്‍വായനയില്‍ അത്തരം പ്രയോഗങ്ങള്‍ ഗാന്ധിജിയിലെ കൂര്‍മ്മബദ്ധിയായ ദൃഢനിശ്ചയക്കാരനെ വെളിവാക്കുന്നതാണ് എന്ന് മനസ്സിലായി. ഒരു നേതാവ് വിവേകപൂര്‍വ്വം ചിന്തിച്ച് തീരുമാനമെടുക്കുകയും മറ്റുള്ളവര്‍ ആ നേതാവിനെ അനുസരിക്കുകയുമാണ് വേണ്ടത് എന്ന ഗാന്ധിജിയുടെ പ്രസ്താവത്തിന്റെ (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്-ഈ പുസ്തകത്തിലുള്ളതല്ല) അര്‍ത്ഥവും വ്യാപ്തിയും ഒന്നുകൂടി മനസ്സിലാക്കുകയും ചെയ്തു.

ഒന്നു വ്യക്തമാക്കട്ടെ, ഒരു കോണ്‍ഗ്രസ അനുഭാവിയോ പരമ്പരഭരണത്തിന് അനുകൂലിക്കുന്ന ആളോ അല്ല ഞാന്‍. പക്ഷേ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജയിലിലും സമരത്തീച്ചൂളയിലും ഹോമിക്കേണ്ടി വന്ന, വര്‍ഗ്ഗീയതയെ എതിര്‍ത്ത, കാല്‍പ്പനികതിയില്‍ അഭിരമിച്ച നെഹ്രുവിനെ, വായനക്കാരനും എഴുത്തുകാരനും ചരിത്രകുതുകിയും ആയ നെഹ്രുവിനെ എനിക്കിഷ്ടമാണ്. എത്ര കവിതാത്മകമാണ് ആ എഴുത്തുകള്‍! ജയിലില്‍ വച്ച് എഴുതിയ പലതിന്റേയും ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. ഇനി ആ autobiography യും, discovery of India യും വായിക്കണം. ചരിത്രം പഠിക്കാന്‍ നെഹ്രുവിന്റെ പുസ്തകങ്ങള്‍ വായിച്ചുവെന്ന് വയലാര്‍ എഴുതിയിരുന്നത് ഓര്‍മ്മ വരുന്നു.

Fine ഇടുമ്പോള്‍ അതു കൊടുക്കില്ലെന്നു വാശിപിടിച്ചിരുന്ന കുടുംബത്തില്‍ വന്ന് സാധനങ്ങള്‍ പെറുക്കിക്കൊണ്ടുപോകുന്നത,് ബ്രിട്ടീഷ് പോലീസുകാര്‍ പതിവാക്കിയ സാഹചര്യത്തില്‍ അതിലൊരാളുടെ വിരല്‍ മുറിച്ച, Joan Of Arc നെ റോള്‍ മോഡല്‍ ആക്കിയ, കുട്ടി ഇന്ദിരയെ, എനിക്കിഷ്ടമാണ്. സാമൂഹ്യസാഹചര്യങ്ങള്‍ എല്ലാം വളരെ വ്യത്യസ്തമെന്ന് അച്ഛനടക്കം എല്ലാവരും പറഞ്ഞപ്പോള്‍, 'രാഷ്ട്രീയം ഒന്നായതുകൊണ്ട് മറ്റൊന്നും പ്രശ്‌നമില്ല' എന്നു സധൈര്യം പറഞ്ഞ ഇന്ദിരയോട് ബഹുമാനമുണ്ട്. യുപിയിലെ മഞ്ഞുപെയ്തു തണുത്തുറഞ്ഞു കിടക്കുന്ന ഒരു കുഞ്ഞിവെളുപ്പാന്‍കാലത്ത്, ഇലക്ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ ആരുമില്ലാത്തതുകൊണ്ട് തിരികെ പോകാം എന്നു സീനിയര്‍ നേതാക്കളോട് വിയോജിച്ച്, മൈക്ക് എടുത്തു പ്രസംഗം ആരംഭിച്ച്, അവിടെ വന്‍ ജനക്കൂട്ടത്തെ ഒഴുകിയെത്തിച്ച ഇന്ദിരയുടെ നിശ്ചയദാര്‍ഢ്യം എനിക്ക് ആരാധനയുണ്ടാക്കുന്നു. അന്ന്, പതിയെ ജനാലകള്‍ തുറന്നു നോക്കിയതും, ചിലര്‍  പല്ലുതേക്കുന്ന കമ്പുമായും(Dattan Stick), മറ്റു ചിലര്‍ കയ്യില്‍ ചായക്കപ്പുമായും മറ്റും കമ്പിളി പുതച്ച് വന്നതിനെ കുറിച്ച് അവര്‍ തന്നെ പറയുന്നുണ്ട്. അതായിരുന്നു ഇന്‍ഡ്യയിലെ അവരുടെ ആദ്യ പൊതു സമ്മേളനം.

പക്ഷേ കേരളത്തിലെ തെരഞ്ഞെടുത്ത മന്ത്രിസഭയെ പിരിച്ചുവിട്ട, ഇലക്ഷന്‍ ജയിക്കാനായി കേരളത്തില്‍ വര്‍ഗ്ഗീയ കാര്‍ഡു കളിച്ച ഇന്ദിരയുടേത് പ്രായോഗിക രാഷ്ട്രീയമെന്നും മറ്റും പറയുമെങ്കിലും അതിനോട് ഒരിക്കലും യോജിക്കാനാവില്ല, കഠിനമായി എതിര്‍പ്പുമുണ്ട്. പിന്നെ മകനെ രാജകുമാരനാക്കി കാണാന്‍ ആഗ്രഹിച്ചിടത്ത് അവരുടെ രാഷ്ട്രീയ പതനം തുടങ്ങുകയായിരുന്നു.'സഞ്ജയിനെ എതിര്‍ക്കുന്നവര്‍ എന്നെയാണ് എതിര്‍ക്കുന്നത് ' എന്നു വരെ പറഞ്ഞുകളഞ്ഞു അവര്‍. പക്ഷേ അധികാരക്കസേര ഒഴിഞ്ഞപ്പോള്‍ പോകാന്‍ വീടില്ലാതെന്നു പകച്ച (ആനന്ദഭവന്‍ രാജ്യത്തിനു നല്‍കിയിരുന്നു) ഇന്ദിരയോട് എനിക്കു അനുതാപമാണ്. കൃത്യമായി വെല്ലിംഗ്ടണ്‍ ക്രസന്റിലെ സ്വന്തം വീട് അവര്‍ക്കായി ഒഴിഞ്ഞുകൊടുത്ത മുഹമ്മദ് യൂനൂസ്, വിശ്വസ്തത, കറകളഞ്ഞ സൗഹൃദം തുടങ്ങിയ മനോഹരവാക്കുകളുടെ തണുപ്പും സ്‌നിഗ്ദ്ധതയും മനസ്സില്‍ നിറച്ചു.

കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ പേരിന്റെ വാലിലെ ഗാന്ധി കണ്ട്, ഗാന്ധിജിയുടെ ആരാണെന്നു ചോദിച്ചവരോട്, പേരില്‍ മാത്രമേ സാമ്യമുള്ളു, താന്‍ അദ്ദേഹത്തിന്റെ ആരുമല്ല എന്നു വിനയാന്വിതനായ രാജീവിനെ ഇഷ്ടമാണ്. ഒരിക്കലും തന്റെ പാരമ്പര്യമഹിമ പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ഇഷ്ടപ്പെടാതിരുന്ന, പൈലറ്റായി ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ജന്റില്‍ മാന്‍ ആയ രാജീവിനോട് ബഹുമാനമുണ്ട്. രാജീവിന്റെ കൂട്ടുകാര്‍ എല്ലാവരും ഓര്‍മ്മിക്കുന്നതും അങ്ങനെ തന്നെ. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലേക്കു വരേണ്ടിവന്നത് അമ്മയുടെ പരമ്പരമോഹം കൊണ്ടു മാത്രം.

രാജീവ് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വരുന്നതിലും താന്‍ ഇഷ്ടപ്പെടുന്നത് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങുന്നതാണ് എന്നു സുഹൃത്തുക്കളോടു പറഞ്ഞ സോണിയയ്ക്കും ഇറങ്ങേണ്ടി വന്നു, നെഹ്രു കുടുംബമില്ലാതെ കോണ്‍ഗ്രസ്സില്ല എന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കുവേണ്ടി, ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക്! വെറും സാധാരണക്കാരായിരുന്ന സ്വന്തം കുടുംബാംഗങ്ങളെ ഇറ്റലിയിലെ വന്‍ പണക്കാരായി മാറിയതിനെ പറ്റി പണ്ടെന്നോ വായിച്ചത് അവരെ പറ്റിയുള്ള സകല ബഹുമാനവും ഇല്ലാതാക്കിയെന്നും പറയാതെ വയ്യ. അതും കൂടാതെ മരുമകന്റെ തീവെട്ടിക്കൊള്ളയെപ്പറ്റിയുള്ള വാര്‍ത്തകളും.

ഇനിയിപ്പോള്‍ പ്രിയങ്ക വരുമായിരിക്കും, വന്നേ പറ്റൂ, അടുത്ത ഇലക്ഷനു കാണാം. അവരെയൊന്നും പറഞ്ഞിട്ടു കാര്യമില്ല, അവരില്ലെങ്കില്‍ കോണ്‍ഗ്രസ്സില്ല, ഇന്‍ഡ്യയില്ല എന്നു പറയുന്നവരുടെ അടിമ മനോഭാവം എന്നു മാറുന്നുവോ അന്നേ ഈ വംശപരമ്പര ഭരണത്തിന് അറുതിയുണ്ടാവൂ.

പുസ്തകത്തിലെ അവസാന വരികള്‍ ഇങ്ങനെ-(മൊഴിമാറ്റം ലേഖിക വക)

"ഇന്‍ഡ്യയിലെ ജനങ്ങളാണ് രാജപരമ്പരകളെ സൃഷ്ടിക്കുന്നതും ഉടയ്ക്കുന്നതും. അവരിലെ ഒരു വലിയ വിഭാഗം നിരക്ഷരകുക്ഷികളായിരിക്കും, പക്ഷേ, അവര്‍ വിവരമില്ലാത്തവരല്ല. അവരുടേതാണ് അവസാന വാക്ക്. കാരണം മറ്റെല്ലാറ്റിനും അപ്പുറം അവരാണ ആധുനിക ഇന്‍ഡ്യ. കാരണം അവരാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന കൃത്രിമ വാചാടോപം സഹിക്കുന്നത്.ഒരുനാള്‍ അവര്‍ അവരുടെ പ്രതികാരം ആഗ്രഹിക്കുക തന്നെ ചെയ്യും."

പക്ഷേ എങ്ങിനെ? ഇപ്പോള്‍ ഉള്ള പലരേയും ജനങ്ങള്‍ക്ക് ലവലേശം ഇഷ്ടമല്ല. പക്ഷേ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്, അഴിമാതിക്കാരെന്ന് അറിഞ്ഞുകൊണ്ടു തന്നെ ജനം തെരഞ്ഞെടുത്തു വിടുകയാണ്. അതു മാറണമെങ്കില്‍ കഴിവും സേവനമനസ്ഥിതിയുമുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ എത്തണം, തെരഞ്ഞെടുപ്പില്‍ പൊരുതി നേടണം, നേടിക്കഴിയുമ്പോള്‍ അധികാരമത്തും സ്വജനസ്‌നേഹവും കൊണ്ട് അന്ധത ബാധിക്കാതെ ഇരിക്കണം; വരുമായിരിക്കും ആ നല്ല കാലം അല്ലേ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന, നാടിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന് ഉറച്ച ബോദ്ധ്യമുള്ള ഒരാള്‍ക്കു വോട്ടു നല്‍കി എന്നു തൃപ്ത്യടയാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണദിനം!

പുസ്തകം ആധാരമാക്കിയുള്ള എന്റെ കുത്തിക്കുറിപ്പുകള്‍, താല്‍പര്യമുള്ളവര്‍ക്ക്, ഇവിടെ വായിക്കാം  

5 comments:

  1. പുസ്തകം വായിച്ചിരുന്നു.. കുറെ റെവ്യൂകളും കണ്ടിരുന്നു.. ഈ കുറിപ്പും നല്ല ഒരു പരിചയപ്പെടുത്തലായി..

    ReplyDelete
  2. വായിച്ചിട്ടുണ്ടല്ലേ, സന്തോഷം എച്ച്മുവേ. വരവിനും വായിയ്ക്കലിനും.

    ReplyDelete
  3. വായിച്ചിട്ടില്ല, വായനക്ക് പ്രേരിപ്പിക്കുന്ന നല്ലൊരു പരിചയപ്പെടുത്തലായി മൈത്രേയി.... നന്ദി...!

    ReplyDelete
    Replies
    1. പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട് കുഞ്ഞൂസ്. ഇനിയും ഇങ്ങനെ കുത്തിക്കുറിപ്പുകള്‍ വരും കേട്ടോ.:)

      Delete
  4. This comment has been removed by the author.

    ReplyDelete