Wednesday, December 4, 2013

സഞ്ചാരിയുടെ ഗീതങ്ങള്‍

                 

കവിയുടെ സഞ്ചാരം കഴിഞ്ഞ് ഇനി സഞ്ചാരിയുടെ കവിതകളാകട്ടെ.1946 നവംബറിലെ ഒന്നാം പതിപ്പാണ് എന്റെ കയ്യിലുള്ളത്! കടലാസിന് നിറം മങ്ങിയതൊഴിച്ചാല്‍ ഒരു കേടുമില്ല!

പേരു സൂചിപ്പിക്കും പോലെ ഇതും ഒരു യാത്രാവിവരണം തന്നെ.ആര്‍ഷഭൂവിലൂടെയുള്ള മനം കുളിര്‍പ്പിച്ച ഒരു യാത്ര!

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പ്രൗഢ ആമുഖം-അത് വെറുതെ അങ്ങു വായിച്ചു പോകാനൊക്കില്ല, മനസ്സിരുത്തി തന്നെ വായിക്കണം മനസ്സിലാകണമെങ്കില്‍-കഴിഞ്ഞ് കവി പുസ്തകത്തെ കുറിച്ച് എഴുതിയിരിക്കുന്നതും കവിതയിലൂടെയാണ്. കാഴ്ച്ചകള്‍
'എന്നിലേല്‍പ്പിച്ച നവ്യാനുഭൂതി തന്‍
 സ്പന്ദനങ്ങളീ ഗീതങ്ങളൊക്കെയും '

എന്നു വ്യക്തമാക്കുന്നുണ്ട്.

'ചേനാര്‍ മരങ്ങളാല്‍ ചേണാര്‍ന്നു നില്‍ക്കുന്ന
ശ്രീനഗരത്തിന്‍ കവാടം കടന്നു ഞാന്‍.... ' സ്വപ്‌നലോകം എന്ന ആദ്യകവിത ഹിമവല്‍ മാഹാത്മ്യം തുടിക്കുന്ന കാശ്മീരം തന്നെ. ചേനാറുമായി ഒത്തു പോകുന്ന ചേണാര്‍ന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. നല്ല കവിത ജനിക്കണമെങ്കില്‍ ഭാവന മാത്രം പോരാ, ഭാഷാജ്ഞാനവും കൂടി വേണം! അതു വേണ്ടുവോളമുണ്ടായിരുന്നു നമ്മുടെ പൂര്‍വ്വസൂരികള്‍ക്ക്.( ഈ പദപ്രയോഗം ശരിയോ എന്തോ?).

പുരിയിലെ സൂര്യോദയവും ് ടാജ്മഹലും കഴിഞ്ഞ് എന്റെ ജീവിതം എന്ന കവിതയില്‍ നിന്ന്-.
'മരണഗന്ധം കലര്‍ന്നതാണെങ്കിലു-
മൊരു നിയമവുമേശാത്തതെങ്കിലും
ഒരു നിരര്‍ത്ഥക സ്വപ്‌നമാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം '

എല്ലാ കവിതകളും നന്ന്, പക്ഷേ മേല്‍പ്പറഞ്ഞ വരികളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. മഹാകവിയും ഈ വരികള്‍ എടുത്തു പറഞ്ഞിരിക്കുന്നു.

കാശ്മീരത്തില്‍ തുടങ്ങി കേരളം എത്തി പിന്നെ കന്യാകുമാരിയിലാണ് ഈ കാവ്യയാത്ര അവസാനിക്കുന്നത്. കേരളത്തിലെ വീട്ടുമുറ്റങ്ങളിലെ മുത്തങ്ങാപ്പുല്ലിനെ പറ്റി പോലും 1939 ല്‍ ബോംബെയില്‍ വച്ചെഴുതിയ കവിതയില്‍ കവി ഗൃഹാതുരനാകുന്നുണ്ട്.ബോംബേ  മുംബയ് ആയി, കേരളത്തിലെ മുറ്റങ്ങളില്‍ മുത്തങ്ങാപ്പുല്ല് കാര്‍പ്പറ്റ് ഗ്രാസിനു വഴിമാറി!!

ചങ്ങമ്പുഴക്കവിതകളോട് സാദൃശം തോന്നി പല സന്ദര്‍ഭങ്ങളിലും. എന്നു വച്ചാല്‍ അതു ചൊല്ലുന്ന അതേ ഈണത്തില്‍ എനിക്ക് ഇതില്‍ മിയ്ക്കവയും ചൊല്ലാന്‍ കഴിയുന്നു എന്നു സാരം. ഒരേ വൃത്തമോ മറ്റോ ആയിരിക്കും അല്ലേ?
 
24 പേജുള്ള ഈ കുട്ടിപ്പുസ്തകം ഇപ്പോള്‍ ലഭ്യമാണോ എന്നറിയില്ല. നെറ്റിലെ ഒരു തിരയലില്‍ കിട്ടിയില്ല. കിട്ടുമെങ്കില്‍ വാങ്ങിക്കാം വായിക്കാം ആസ്വദിക്കാം!


2 comments: